വിജയ്ക്ക് അനുകൂല വിധിയുമായി സുപ്രീംകോടതി: ഗോവധ നിരോധന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ബക്രീദ് ദിനത്തിലോ മറ്റേതെങ്കിലും ദിവസത്തിലോ സംസ്ഥാനത്ത് പശുവിനെ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് നിർദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയുടെ ഗോവധ നിരോധന നിർദേശങ്ങൾ ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ തിരുത്തൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സ്റ്റേ പുറപ്പെടുവിച്ചത്.
1976ലെ സർക്കാർ ഉത്തരവ് നടപ്പാക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കണമെന്നായിരുന്നു മേയ് മാസത്തിൽ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് വിജയ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. പാൽ ഉൽപ്പാദനത്തിനും ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് 1976ൽ സർക്കാർ ഉത്തരവിറക്കിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് മദ്രാസ് ഹൈക്കോടതിയിൽ ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഗോവധം നിരോധിക്കണമെന്ന് വിജയ് സർക്കാരിനോട് ആവശ്യപ്പെട്ടത്.




