
അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ , രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടിയ്ക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സംഭാവന തട്ടിപ്പിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം എന്നതാണ് ഹർജികളിലെ പ്രധാന ആവശ്യം.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്തേക്കും. വരും ദിവസങ്ങളിൽ എസ്ഐടി അയോധ്യ സന്ദർശിച്ച് കൂടുതൽ രേഖകൾ പരിശോധിക്കും. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള വിവാദത്തിനിടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിനായി ഉള്ള ആദ്യ യോഗം ചേർന്നിരുന്നു. ട്രസ്റ്റിന്റെ സെർച്ച് കമ്മിറ്റി ചേർന്ന യോഗത്തിൽ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയും അന്തിമമാക്കി. സിഇഒ സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഈ മാസം 18 വരെ സ്വീകരിക്കും.
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള മെയിൽ ഐഡി ഉടൻ പുറത്തിറക്കുമെന്നും അറിയിച്ചു. വിരമിച്ച ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, റിട്ടയേഴ്ഡ് ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റ് മുൻ ചെയർമാൻ സുരേഷ് ഹവാരെ എന്നിവർ ഉൾപ്പെടുന്നതാണ് മൂന്നംഗ സെർച്ച് കമ്മിറ്റി. ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കും.




