News

ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് വീണ്ടും പ്രത്യേക അനുമതി; ടെൻഡർ നടപടിയിൽ ഇളവ്

തിരുവനന്തപുരം : പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ അഴിമതിയാരോപണങ്ങളെല്ലാം വിഴുങ്ങി യുഡിഎഫ് സർക്കാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാർ എടുക്കുന്നതിനുള്ള അനുമതി നീട്ടി നൽകി. ഊരാളുങ്കലിന്റേതടക്കം 46 ഏജൻസികളുടെ അനുമതിയാണ് നീട്ടി നൽകിയത്. ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ എടുക്കാനുള്ള അനുമതിയാണ് സർക്കാർ നീട്ടി നൽകിയത്. കഴിഞ്ഞ മേയ് 31 ന് ഊരാളുങ്കലിന്റേതടക്കം കാലാവധി കഴിഞ്ഞിരുന്നു. ഈ മാസം അവസാനം വരെ നീട്ടിയാണ് ധന വകുപ്പ് പുതിയ ഉത്തരവിറക്കിയത്. 

യുഡിഎഫ് പ്രതിപക്ഷത്തായിരുന്ന സമയത്ത് ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഭരണത്തിലേറിയപ്പോൾ നിലപാടിൽ വെള്ളം ചേർത്ത് ഊരാളുങ്കലിന് യുഡിഎഫ് സർക്കാർ പൂര്‍ണ പിന്തുണ നൽകുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മോദിക്ക് അദാനി എങ്ങനെയാണോ അതു പോലോയൊണ് പിണറായിക്ക് ഊരാളുങ്കൽ എന്നായിരുന്നു പരാമർശമുയർത്തിയത്. കേരളത്തിൽ ഏറ്റവുമധികം അഴിമതി നടത്തിയത് പിണറായി സര്‍ക്കാര്‍ ആണെന്നും അഴിമിതിയുടെയെല്ലാം പ്രഭവ കേന്ദ്രവും മര്‍മ സ്ഥാനവും ഊരാളുങ്കലാണെന്നും കെ സി വേണുഗോപാൽ ഉന്നയിച്ചു.

കരാറുകള്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് നൽകി കോടികളാണ് സിപിഎം സമ്പാദിച്ചതെന്നും എല്ലാ ഇടപാടുകളും യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരവാദികളെക്കൊണ്ട് മറുപടി പറയിച്ചിരിക്കുമെന്നും കോൺ​ഗ്രസ് ഉറപ്പും നൽകിയിരുന്നു. എന്നാൽ ഭരണത്തിലേറിയോടെ യുഡിഎഫ് സർക്കാർ മലക്കം മറിഞ്ഞു. ഊരാളുങ്കലിന്‍റേത് നിലവാരമുള്ള പ്രവര്‍ത്തികളെന്നായിരുന്നു ഭരണം കിട്ടിയതോടെ സർക്കാർ നിലപാട്. ഊരാളുങ്കലിന്റേത് മികച്ച പ്രവർത്തനമാണെന്നായിരുന്നു  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീര്‍ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button