വൈദ്യുതി പ്രതിസന്ധിയിൽ പോര് മുറുകുന്നു; മന്ത്രി സണ്ണി ജോസഫും മുൻമന്ത്രി കെ. കൃഷ്ണൻകുട്ടിയും പരസ്പരം പഴിചാരി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ പരസ്പരം പഴിചാരി വൈദ്യുതി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും. മുന്‍ സര്‍ക്കാരിന്റെ ഏകോപനക്കുവ് പ്രതിസന്ധിക്ക് ഒരു കാരണമാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പ്രതിസന്ധി മുന്നില്‍ കണ്ട് സർക്കാർ ജാഗ്രത പാലിച്ചില്ലെന്ന് കെ കൃഷ്ണന്‍കുട്ടിയും വിമര്‍ശിച്ചു.
വൈദ്യുതി വകുപ്പില്‍ ഗുരുത വീഴ്ചയെന്ന് കെ കൃഷ്ണന്‍കുട്ടി നേരത്തേ വിമര്‍ശിച്ചിരുന്നു. കെഎസ്ഇബിയില്‍ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മില്‍ ഏകോപനമില്ലെന്നായിരുന്നു കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. ഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. ഒരു മാധ്യമത്തോടായിരുന്നു കെ കൃഷ്ണന്‍കുട്ടി പ്രതികരണം.
ഇതിനെതിരെയാണ് സണ്ണി ജോസഫ് രംഗത്തെത്തിയത്. ഏകോപനത്തിന്റെ കുറവാണ് സംസ്ഥാനത്തെ വൈദ്യുതി പദ്ധതികള്‍ മുടങ്ങാന്‍ കാരണമായതെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞത് നന്നായെന്നായിരുന്നു സണ്ണി ജോസഫ് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. അത് സമ്മതിച്ചതിന് പ്രത്യേക നന്ദി പറയുന്നു. ദീര്‍ഘകാല കരാര്‍ നഷ്ടമായതും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി. മുന്‍ സര്‍ക്കാരിന്റെ ഏകോപനക്കുറവും പ്രതിസന്ധിക്ക് കാരണമാണ്. എത്രയും വേഗം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെയായിരുന്നു സര്‍ക്കാരിനും കെഎസ്ഇബി ബോര്‍ഡിനുമെതിരെ കെ കൃഷ്ണന്‍കുട്ടി രംഗത്തെത്തിയത്. എല്‍ നിനോ കാരണം വൈദ്യുതി ഉത്പാദനം ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമായിരുന്നുവെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി വകുപ്പും കെഎസ്ഇബി ബോര്‍ഡും ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ല. 2023ല്‍ വൈദ്യുതി ഉത്പാദനത്ത രൂക്ഷമായി ബാധിച്ച പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. അത് ഏകോപനത്തിലൂടെയായിരുന്നു മറികടന്നത്. വൈദ്യുതി വകുപ്പ് മന്ത്രിയുടെ വിവരങ്ങളില്‍ ഇപ്പോഴും തന്റെ മൊബൈല്‍ നമ്പര്‍ ആണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാത്രിയില്‍ വൈദ്യുതി മുടങ്ങുമ്പോള്‍ ജനങ്ങള്‍ തന്നെ വിളിച്ച് പരാതി പറയുന്ന സാഹചര്യമുണ്ടെന്നും കെ കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.




