എൽഡിഎഫിൽ ഭിന്നത രൂക്ഷം; ഉപനേതാവ് പദവിയിൽ രാജയും, ഘടകക്ഷികളെ ചേർത്തുപിടിക്കാൻ പിണറായിക്ക് നിർദേശം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ നിലപാട് കടുപ്പിക്കാൻ സി പി ഐ. ഘടകക്ഷികളെ ഉൾക്കൊള്ളാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ തുറന്നടിച്ചു. ഊഭയകക്ഷി ചർച്ചയിലിരിക്കുന്ന പ്രശ്നത്തിൽ പിണറായിയുടടെ പരസ്യ നിലപാടിനെതിരെ മുന്നണി നേതൃത്വത്തിനെ പരാതി അറിയിക്കാനിരിക്കുകയാണ് സി പി ഐ.
സർക്കാർ നൂറ് ദിവസം പിന്നിടുമ്പോൾ പ്രതിപക്ഷ പ്രവർത്തനത്തിലെ ഏകോപനക്കുറവ് ആക്ഷേപത്തിന് കാരണം പോലും ഉപനേതൃപദവിയിലെ ഭിന്നതയാണ്. തീരാത്ത തർക്കത്തിൽ മറ്റ് ഘടകക്ഷികളും കടുത്ത വിയോജിപ്പിലാണ്. മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങളാൽ മുന്നണിയിൽ അസാധാരണ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് ഉപനേതാവ് പദവി തർക്കം.
വിശദവിവരങ്ങൾ
മുന്നണിയുടെ ആഭ്യന്തര പ്രശ്നമാണ് ഈ ഉപനേതാവ് തർക്കം. കുറച്ചു കൂടി വ്യക്തമാക്കിയാൽ സി പി എമ്മും സി പി ഐയും തമ്മിലെ തർക്കവുമാണ്. പക്ഷെ ഉപനേതൃ പദവിയെ കുറിച്ച് ഇതുവരെയുള്ള പ്രതികരണങ്ങളെല്ലാം പരസ്യമാണ്. ഉപനേതൃ പദവി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടത് പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു. അത് പറ്റില്ലെന്ന് പിണറായി വിജയൻ മൂന്ന് തവണ ആവർത്തിച്ചതാകട്ടെ വാർത്താ സമ്മേളനത്തിലും.
ഏറ്റവുമൊടുവിൽ കത്ത് കൊടുക്കുന്ന കാര്യവും പിണറായി പരസ്യമായി തന്നെ പറഞ്ഞതോടെയാണ് വീണ്ടും തർക്കം രൂക്ഷമായത്. പദവിക്ക് നിരക്കുന്നതല്ലെന്നും പിണറായി പക്വത കാണിക്കണമെന്നും തിരിച്ചടിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പിന്നാലെ രംഗത്തെത്തി. ഇപ്പോൾ ഘടകക്ഷികളോടുള്ള സി പി എം നിലപാടിലെ അതൃപ്തി സി പി ഐ ദേശീയ സെക്രട്ടറി തുറന്നടിച്ചതും പരസ്യമായി തന്നെ.
സർക്കാർ നൂറ് ദിവസം പിന്നിടുമ്പോൾ പ്രതിപക്ഷ പ്രവർത്തനത്തിലെ ഏകോപനക്കുറവ് ആക്ഷേപത്തിന് കാരണം പോലും ഉപനേതൃ പദവിയിലെ ഭിന്നതയാണ്. തീരാത്ത തർക്കത്തിൽ മറ്റ് ഘടകക്ഷികളും കടുത്ത വിയോജിപ്പിലാണ്. എൽ ഡി എഫ് ചെയർമാനെന്ന നിലയിൽ പിണറായി വിജയനെതിരെ നിലപാട് കടുപ്പിക്കുന്നതിനൊപ്പം പ്രശ്നത്തിൽ ദേശീയ നേതൃത്വങ്ങളുടെ ഇടപെടൽ കാക്കുകയാണ് സി പി ഐ സംസ്ഥാന നേതൃത്വം.




