ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കും; അഞ്ച് പരിഷ്‌കാരങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതികൾ വൈകുന്നത് ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഓണക്കാലത്തെ വിലക്കയറ്റം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഓഗസ്റ്റ് പത്ത് മുതൽ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശന്റെ വാക്കുകൾ’നിരവധി വർഷങ്ങളായി സംസ്ഥാന ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്. അതിനാൽ പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ രൂപീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഒന്നാമത്തേത് അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. സർക്കാരിന്റെ ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡ്, അണക്കെട്ട്, പാലങ്ങൾ, വാഹനങ്ങൾ തുടങ്ങി മുഴുവൻ അസറ്റുകളുടെയും വിവരം ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.
രണ്ടാമത്തേത് പ്ലാൻ സ്‌പേസ് 2.0 ആണ്. ഇതൊരു പ്രോജക്‌ട് രജിസ്റ്ററാണ്. എല്ലാ വകുപ്പുകളും അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോടാഗ് ചെയ്യും. നിലവിലുള്ള പ്ലാൻ സ്‌പേസ് വിപുലീകരിക്കുകയാണ് ചെയ്യുന്നത്. ഏകദേശം രണ്ടായിരത്തോളം പദ്ധതികളുടെ സാമ്പത്തികവും ഭൗതികവുമായ പുരോഗതി ഇതിലൂടെ ഇനി ട്രാക്ക് ചെയ്യാനാകും.മൂന്നാമത്തേത് സർക്കാർ സ്ഥാപനങ്ങളുടെ സമഗ്രമായ രജിസ്‌ട്രിയാണ്. 591 സ്ഥാപനങ്ങളാണ് സർക്കാരിന് കീഴിലുള്ളത്. ഏകദേശം 19,000 കോടി രൂപയാണ് ഇതിന്റെ ശമ്പളമായി പോകുന്നത്. എല്ലാം പല കാലത്ത് രൂപീകരിച്ച സ്ഥാപനങ്ങളാണ്. ഉദ്ദേശം കഴിഞ്ഞിട്ടും പലരീതിയിലും തുടരുന്ന സ്ഥാപനങ്ങളുണ്ട്.
അതെല്ലാം ഇനി സമഗ്രമാക്കും.നാലാമത്തേത്, കാലഹരണപ്പെട്ടതും അനാവശ്യവും പരസ്‌പര വിരുദ്ധവുമായ നിയമങ്ങളുടെ സമഗ്രമായ അവലോകനവും ഭേദഗതിയുമാണ്. അഞ്ചാമത്തേത് മികച്ച ജീവിത സൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കാരങ്ങളാണ്. ഇത് കൂടാതെ ബ്രഹ്മോസ് എയറോസ്‌പേസിന് വേണ്ട 90 ഏക്കർ സ്ഥലം നൽകും, അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിജിലൻസ് ആയി ജി ശശീന്ദ്രനെ നിയമിച്ചു എന്നീ പ്രധാന തീരുമാനങ്ങളുമെടുത്തു.
ഓണക്കാലത്തെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനത്തിലെ അന്തേവാസികൾക്കുമായി ആറ് ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. 854 രൂപ ചെലവുവരുന്ന 16 ഇനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം ഓഗസ്റ്റ് പത്ത് മുതൽ 20 വരെ നടപ്പാക്കും. വിപണിയിലെ വിലക്കയറ്റം തടയാൻ നടപടികൾ സ്വീകരിക്കും.’




