ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്; കവാടത്തിൽ എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അപമാനിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. കോടതിയുടെ കവാടത്തിന് മുന്നിൽ തടിച്ചുകൂടിയ എസ്എഫ്ഐ പ്രവർത്തകർ മോഹൻദാസിനെതിരെ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത.
ടി ജി മോഹൻദാസിനെതിരായ റിമാൻഡ് റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ നോട്ടീസ് നൽകി വിളിച്ചുവരുത്താത്തിന് കാരണം ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാദ്ധ്യതയുള്ളതിനാലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേസിനാവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം ഇന്നലെ ടി ജി മോഹൻദാസിന്റെ കൊച്ചിയിലെ വീട്ടിൽ സ്വതന്ത്രസാക്ഷികളുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. പ്രതി പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനീക്കാനുമുള്ള സാദ്ധ്യതയുള്ളതിനാൽ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.



