പിണറായിയുടെ യാത്ര മുടങ്ങി; പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ സസ്പെൻഷൻ നടപടി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേയ്ക്കുള്ല വിമാനയാത്ര തടസപ്പെട്ട സംഭവത്തിൽ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. ശ്രീകുമാറിന് വീഴ്ച സംഭവിച്ചതായി അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോട്ടോക്കോൾ ഓഫീസറും വിമാനക്കമ്പനി അധികൃതരും തമ്മിലുള്ള ആശയവിനിമയത്തിലെ വീഴ്ച്ചയാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര മുടങ്ങാൻ കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി.ശനിയാഴ്ചയാണ് സിപിഎം പിബി യോഗത്തിനുശേഷം കേരളത്തിലേയ്ക്ക് മടങ്ങവെ പിണറായിയ്ക്ക് ഡൽഹിയിൽ നിന്ന് കോഴിക്കോടേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്ര മുടങ്ങിയത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 2.50നായിരുന്നു വിമാനം. വിഐപി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായിയും സെക്രട്ടറിയും വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്ന വിവരം അവസാന നിമിഷമാണ് അറിഞ്ഞത്. ഇരുവരും ബോർഡിംഗ് ഗേറ്റിലെത്തിയപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. പിണറായി എത്തിയ വിവരം പ്രോട്ടോക്കോൾ വിഭാഗം ഇൻഡിഗോയെ അറിയിച്ചിരുന്നു.പക്ഷെ, വിമാനം പുറപ്പെടുന്ന വിവരം പിണറായിയെ വിമാനക്കമ്പനി പ്രതിനിധി അറിയിച്ചില്ല.
ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ ലോഞ്ചിലുള്ളപ്പോൾ അറിയിക്കാറുണ്ട്. എന്നാൽ പ്രതിപക്ഷനേതാവിന് സ്വകാര്യ കമ്പനിയായ ഇൻഡിഗോ ആ സേവനം നൽകാത്തതിനാൽ അനൗൺസ്മെന്റ് മാത്രമാണ് നടത്തിയത്. അനൗൺസ്മെന്റ് കേട്ട് ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ ബോർഡിംഗ് ഗേറ്റിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സമയം കഴിഞ്ഞിരുന്നു.തുടർന്ന് പിണറായി വൈകിട്ട് 7.15ന്റെ കണ്ണൂർ വിമാനത്തിലാണ് മടങ്ങിയത്. പിണറായിക്കൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ യഥാസമയം ഇടപെടാത്തത് വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവും തേടിയിരുന്നു. എന്നാൽ, സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ നടപടി വേണ്ടെന്നെന്ന നിലപാടിലായിരുന്നു പിണറായി വിജയൻ.



