പവർകട്ടിനിടെ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചു, ‘ഇൻവെർട്ടർ ഇല്ലേയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ടിനെ തുടർന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. പാലക്കാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. അത്യാസന്ന നിലയിലായിരുന്ന ഇദ്ദേഹത്തിന്റെ ഓക്സിജൻ സംവിധാനം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നിലയ്ക്കുകയായിരുന്നു. ഇതിനിടെ, സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം 500 മെഗാവാട്ട് വരെ കൂടാമെന്നും അതിനാൽ ഇന്നും പീക്ക് സമയത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.
ആശുപത്രിയിൽ നിന്നും ഓക്‌സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത രോഗിക്കാണ് പവർകട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്ടപ്പെട്ടതോടെ ജീവൻ നഷ്ടമായത്. ഫെയ്സ്ബുക്കിലൂടെയാണ് ചിത്ര അഭയ് ദുരനുഭവം പങ്കുവച്ചത്. അച്ഛൻ ഒന്നും മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് ഫോൺ കോൾ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര കുറിപ്പിൽ പറയുന്നു.അർദ്ധരാത്രി 12 മണിയോടെ കറണ്ട് പോവുകയും ഓക്സിജൻ ലെവൽ 39-40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാർ വിളിച്ചു.
എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ലെന്നായിരുന്നു കെഎസ്ഇബിയുടെ പ്രതികരണം. ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം മനസിലാക്കണമെന്നും എല്ലാവർക്കും ഇൻവെർട്ടർ ഉപയോഗിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നും സർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.




