ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം ആറുപേർ പ്രതികൾ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. എന്നാൽ ആദ്യ കുറ്റപത്രത്തിൽ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പ്രതിപട്ടികയിലില്ല.
2018ലെ മഹാപ്രളയത്തെ തുടർന്നുള്ള പുനരധിവാസത്തിന്റെ ഭാഗമായാണ് വടക്കാഞ്ചേരിയിലെ ഈ ലൈഫ് മിഷൻ പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ റെഡ് ക്രസന്റ് നൽകിയ ധനസഹായം ഉപയോഗിച്ചായിരുന്നു നിർമ്മാണം. എന്നാൽ, പകുതിവഴിയിലെത്തിയപ്പോൾ വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന കമ്മീഷൻ ഇടപാടുകളും ക്രമക്കേടുകളും പദ്ധതിയെ വിവാദച്ചുഴിയിലാക്കി.
കേരളം നേരിട്ട് വിദേശ സഹായം സ്വീകരിക്കുന്നത് നിയമവിരുദ്ധമെന്നും വിലയിരുത്തലുണ്ടായി. യുഎഇ റെഡ് ക്രസന്റുമായി ഒപ്പുവച്ച പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ നാല് കോടി പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.



