കുടുംബത്തെ സംരക്ഷിക്കാനായി താൻ ഏതറ്റം വരെയും പോകുമെന്ന്;കൃഷ്ണകുമാർ

തിരുവനന്തപുരം: കുടുംബത്തെ സംരക്ഷിക്കാനായി താൻ ഏതറ്റം വരെയും പോകുമെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. മക്കളുടെ വിശ്വാസം ഒരു പ്രശ്നം വന്നാൽ അച്ഛൻ കൂടെ നിൽക്കുമെന്നതാണെന്നും ഈ പ്രശ്നങ്ങൾക്കിടയിലും തങ്ങൾക്കൊപ്പം നിന്ന കേരളക്കരയ്ക്ക് ഒരുപാട് നന്ദിയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ‘
ഒരു ഘട്ടത്തിൽ ഈ പ്രശ്നങ്ങൾ എനിക്കും മകൾക്കും എതിരെ നടക്കുന്ന ഗൂഢാലോചനയായിട്ട് പോലും തോന്നി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി സംസാരിച്ചപ്പോഴാണ് അവർക്ക് മുഴുവൻ കാര്യങ്ങളും പിടികിട്ടിയത്. ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കുമെന്നും അന്വേഷണം കൃത്യമായിരിക്കുമെന്നും ഉറപ്പ് നൽകി. ആര് ഭരിച്ചാലും ഞാൻ ഏത് പാർട്ടിയിൽ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നൽകി. എന്റെ മകൾ ചീത്ത വിളിച്ചുവെന്ന് പറഞ്ഞ് അവർ ഒരു വീഡിയോ ഇട്ടു.
അതിൽ ജീവനക്കാർ തന്നെ തങ്ങളുടെ പണം എടുത്ത കാര്യം വ്യക്തമാക്കുന്നുണ്ട്.ചിലർ ചോദിച്ചു നിങ്ങളാരാ പൊലീസിനെ പോലെ ചോദ്യം ചോദിക്കാൻ എന്ന്. അവനവന്റെ പണം പോകുമ്പോൾ മാത്രമേ അത് അറിയാൻ പറ്റൂ. അന്ന് വീഡിയോ എടുത്ത് വച്ചത് നന്നായി. ഇല്ലെങ്കിൽ കഥ മാറിപ്പോകുമായിരുന്നു. എന്താെക്കെ ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. ഞാനവരെ തട്ടിക്കൊണ്ടുപോയി, എന്തിനേറെ ഇന്നലെ ബലാത്സംഗ ശ്രമം എന്ന് വരെ എഴുതി വച്ചിട്ടുണ്ട്.ചാനലിൽ സംസാരിക്കുമ്പോഴാണ് ജാതിയുടെ കാര്യം അവർ പറഞ്ഞത്. ജാതി നോക്കുന്നവർ ആണെങ്കിൽ ജാതി നോക്കി ജോലിക്ക് ആളെ വച്ചാൽ പോരെ ഞങ്ങൾക്ക്. ഗർഭിണിയായിരിക്കുന്ന എന്റെ മകളെ പാതിരാത്രി ഒരുത്തൻ വിളിച്ചാൽ ഞാൻ നിഷിദ്ധമായ ഭാഷയിൽ സംസാരിക്കും.
അവർക്കൊരു ആവശ്യം വരുമ്പോൾ അച്ഛൻ കൂടെ നിൽക്കുമെന്ന വിശ്വാസം അവർക്കുണ്ട്. അതിൽ ന്യായവും കൂടി ഉണ്ടെങ്കിൽ ഞാൻ ഏത് ലെവലിലോട്ട് വരെയും പോകും.ഇത്രയും പ്രശ്നം നടന്നപ്പോൾ പോലും ഞാൻ അവിടെ എന്റെ മകളുടെ ഒരു പോരായ്മയാണ് കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദിയയുടെ അശ്രദ്ധ കൊണ്ടാണ്. ഗർഭിണിയായത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല. പക്ഷേ ഞാൻ പറഞ്ഞു കൊടുത്തു. ഇതുപോലെ കുറെ യുവസംരംഭകർ വരുന്നുണ്ട്. അവരുടെ പ്രശ്നം എന്തെന്ന് വച്ചാൽ, ബിസിനസ് ചെയ്ത് പണം വന്ന് തുടങ്ങുമ്പോൾ അവർ ഉഴപ്പും. എന്നാൽ അപ്പോൾ വേണം ശ്രദ്ധ കൂട്ടാൻ. നമ്മുടെ കണ്ണ് ഓരോ മുക്കിലും മൂലയിലും പോയിരിക്കണം. നമ്മുടെ പ്രസൻസ് അവിടെ ഉണ്ടായിരിക്കണം’- കൃഷ്ണകുമാർ വ്യക്തമാക്കി.




