
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും എൽഡിഎഫിന് അനുകൂലമായ ഫലമായിരിക്കും പുറത്തുവരികയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടപ്പിലാക്കിയത് മാതൃകാപരമായ ജനക്ഷേമ പ്രവർത്തനങ്ങളാണ്. ഈ വികസനത്തുടർച്ചയ്ക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് എക്സിറ്റ് പോളുകൾ പോലും പ്രവചിക്കുന്നില്ല. നിലവിലെ കണക്കുകൾ യഥാർത്ഥ ജനവിധിയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഒരു തരത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാധ്യതയില്ല. ശക്തമായ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും തൂക്കുസഭ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ല. ജനങ്ങൾക്ക് വേണ്ടി മാതൃകാപരമായി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുമെന്നും ജനങ്ങൾ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച നൽകുമെന്നുമാണ് സിപിഐ(എം) കേന്ദ്രങ്ങളുടെയും മന്ത്രിയുടെയും ഉറച്ച വിശ്വാസം.




