‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സുരക്ഷാ ഏജൻസികൾക്ക് അമിത് ഷായുടെ കർശന നിർദേശം

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണമെന്ന് സുരക്ഷാ ഏജൻസികൾക്ക് കർശന നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റം, അതിർത്തിയിലെ നുഴഞ്ഞുകയറ്റം, ഭീകരവാദം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും അതിനുവേണ്ടിയാണ് കർശന നിർദേശം പുറപ്പെടുവിച്ചതെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
ഭീകരവാദ ശൃംഖലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിൽ ഏകോപനം വേണമെന്നും അമിത് ഷാ നിർദേശം നൽകി. ദേശീയ സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ നടക്കുന്ന 850 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസ് സേനകളുടെയും മേധാവികൾ പങ്കെടുത്ത സമ്മേളനത്തിലാണ് അമിത് ഷായുടെ നിർദേശം.
അനധികൃത കുടിയേറ്റം ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അതിനാൽ അവരെ കണ്ടെത്തി നിയമാനുസൃതമായ നടപടികളിലൂടെ നാടുകടത്തുന്നത് വേഗത്തിലാക്കണമെന്നാണ് നിർദേശം. അതിർത്തി കടന്നുള്ള നുഴഞ്ഞുക്കയറ്റം തടയുന്നതിനായി നിരീക്ഷണവും ഇന്റലിജൻസ് സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തണമെന്നും നിർദേശമുണ്ട്.




