എനിക്ക് ഡ്രൈവിങ് അറിയില്ല, റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; സി.പി. ജോൺ

ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കെ.എസ്.ആർ.ടി.സി. ബസ് നവീകരണം, വായു മലിനീകരണ നിയന്ത്രണ കേന്ദ്രം സ്ഥാപിക്കൽ, ഇ-ചലാൻ സംവിധാനങ്ങളുടെ സംയോജനം എന്നിവയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങൾ. സംസ്ഥാനം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളോട് കേന്ദ്രമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
വാഹൻ സാരഥി സേവനങ്ങളെ നിരന്തരം തടസ്സപ്പെടുത്തുന്ന സാങ്കേതിക പ്രശ്നങ്ങൾ മന്ത്രി ഗഡ്കരി ഗൗരവമായി എടുക്കുകയും, ഈ പ്രശ്നങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ എൻ.ഐ.സിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും ലൈസൻസില്ലെന്നും രസകരമായി പരാമർശിച്ച മന്ത്രി, ഡ്രൈവിങ്ങിന്റെ സാങ്കേതിക വശങ്ങളിലേക്കല്ല മറിച്ച് സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കി. റോഡ് സുരക്ഷയും ഡ്രൈവിങ്ങും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കെ.ടി.ഡി.എഫ്.സിയെ മികച്ചൊരു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാക്കി മാറ്റുമെന്നും, ഉടൻ തന്നെ സംസ്ഥാനത്ത് വിപുലമായ റോഡ് സുരക്ഷാ ക്യാമ്പയിനുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.




