“കൂട്ടത്തിൽ ഒറ്റുകാരനുണ്ടെന്ന് അറിഞ്ഞില്ല, അന്ന് പ്രസംഗിച്ചത് നന്നായി”; സജി ചെറിയാൻ

പത്തനംതിട്ട മല്ലപ്പള്ളിയിൽ താൻ നടത്തിയ വിവാദമായ ഭരണഘടനാ പ്രസംഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സജി ചെറിയാൻ എം.എൽ.എ. അന്ന് രാഷ്ട്രീയ യോഗത്തിൽ പ്രസംഗിക്കുമ്പോൾ കൂട്ടത്തിൽ ഒരു ഒറ്റുകാരൻ ഉണ്ടാകുമെന്ന് താൻ കരുതിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിയമം പഠിച്ചതുകൊണ്ട് തന്നെ എന്താണ് പറയേണ്ടതെന്ന് കൃത്യമായി അറിയാമായിരുന്നു. വെറും പത്തോ നാൽപ്പതോ പേർ മാത്രമുള്ള യോഗത്തിലായിരുന്നു ആ പ്രസംഗം. എന്നാൽ ആ പ്രസംഗം ഒരു തരത്തിൽ നന്നായെന്നാണ് ഇപ്പോൾ കരുതുന്നത്. കാരണം, അതിനുശേഷമാണ് പലരും ഭരണഘടനാ പുസ്തകം വാങ്ങാനും അത് ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്യാനും തുടങ്ങിയതെന്ന് വെൺമണിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ സജി ചെറിയാൻ പറഞ്ഞു.
മറ്റാരേക്കാളും കൂടുതൽ താൻ രാജ്യത്തിന്റെ ഭരണഘടനയെ ഇഷ്ടപ്പെടുന്നുണ്ടെന്നും ജനാധിപത്യ-മതേതര സംവിധാനങ്ങൾ നിലനിൽക്കേണ്ടത് ഭരണഘടനയിലൂന്നി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയ്ക്ക് യാതൊരുവിധ ശോഷണവും വരാൻ പാടില്ലെന്നും, അങ്ങനെ വരാതിരിക്കാൻ താൻ ഇനിയും അഭിപ്രായങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഒരു സൈദ്ധാന്തികനല്ലെന്നും, സാഹിത്യം അറിയാത്തതുകൊണ്ടല്ല മറിച്ച് നാടൻ ഭാഷയിലാണ് താൻ എപ്പോഴും സംസാരിക്കാറുള്ളതെന്നും സജി ചെറിയാൻ ഓർമ്മിപ്പിച്ചു.




