News

സുകുമാരക്കുറുപ്പെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. നിലവിൽ അസുഖബാധിതനായി ബ്രൂണെയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സൗകര്യമൊരുക്കുന്നത്. ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോ എന്ന കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടുംബം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പകരം മറ്റെന്തെങ്കിലും പുനരധിവാസ ക്രമീകരണങ്ങൾ ആലോചിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബ്രൂണെയിലുള്ളത് ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും ദാമോദര മേനോൻ തന്നെയാണെന്നും പൊലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു.

വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന?

അതേസമയം പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിനെ ബ്രൂണോയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢോലചനയുണ്ടോയെന്ന് കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാര കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. ബ്രൂണോയിൽ കണ്ടെത്തിയത് സുകുമാര കുറപ്പല്ലെന്ന് സ്ഥരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്‍റർപോളിന് കത്തയക്കാനുളള നീക്കം ക്രൈംബ്ര‌ാഞ്ച് ഉപേക്ഷിച്ചിരുന്നു.

ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും

42 വർഷമായി സുകുമാര കുറിപ്പിനെ തേടുകയാണ് കേരള പൊലീസ്. ഇൻർപോളിന്‍റെ പിടികിട്ടാപ്പുളികളുടെ പട്ടികയില്‍ ഇപ്പോഴും കുറുപ്പുണ്ട്. രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്ന അനുമാനത്തില്‍ കേസ് അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതോടെ പൊലീസ് വെട്ടിലായെന്നും അന്വേഷണ പിഴവെന്നും പലരും ചൂണ്ടിക്കാണിച്ചു. എന്നാല്‍ വെളിപ്പെടുത്തലില്‍ അമിതാവേശം വേണ്ടെന്നായിരുന്നു ഉന്നത പൊലീസ് തീരുമാനം. വെളിപ്പെടുത്തിലില്‍ പ്രതികരണത്തിനും ആരും തയ്യാറായില്ല.

ഇന്‍റർപോളിന്‍റെ വിവരാശേഖരണത്തിന് ശേഷം മാത്രം നടപടികള്‍ മതിയെന്ന തീരുമാനം ശരിവെക്കുന്നതായി വഴിത്തിരിവ്. ബ്രൂണെയില്‍ കണ്ടെത്തിയത് കുറുപ്പിനെയല്ല തൃശ്ശൂൂർ സ്വദേശിയെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഗൂഢാലോചനയിൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്.

മുൻ അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഗ്രേഡ് എസ് ഐ അലി അക്ബറും കൊച്ചിയിലെ സൈബർ വിഗ്ധനുമാണ് വെളിപ്പെടുത്തലിന് പിന്നില്‍ പ്രവർത്തിച്ചത്. അന്വേഷണത്തെ വഴി തെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചു കാണിക്കാനുമുള്ള ബോധപൂർവ ശ്രമമാണോയെന്നാണ് പൊലീസ് സംശയം. ഒരു മാസത്തിനുള്ളില്‍ കുറിപ്പിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കും. അതിന് മുൻപ് തന്നെ കുറുപ്പിന്‍റെ പേരില്‍ നടത്തിയ വ്യാജ പ്രചരണം എന്തിനെന്ന് കൂടി അന്വേഷിച്ച് റിപ്പോർട്ടിന്റെ ഭാഗമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button