അന്വേഷണം അട്ടിമറിച്ചെന്ന് കണ്ടെത്തൽ; അജിത് കുമാറിന്റെ സസ്‌പെൻഷൻ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത്‌കുമാറിന്റെ സസ്‌പെൻഷൻ ഉത്തരവ് പുറത്ത്. അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും അജിത്‌കുമാർ അധികാര ദുർവിനിയോഗം നടത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയെന്നും ഉത്തരവിൽ പറയുന്നുണ്ട്. കേസ് നടപടികൾ അവസാനിപ്പിക്കുന്ന തരത്തിൽ റഫർ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത സമ്മർദമുണ്ടായതായും റിപ്പോർട്ടിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഇൻസ്‌പെക്‌ടർ കെ പി ടോംസൺ, ഡിവൈഎസ്‌പിമാരായ അരുൺ കെ എസ്, സുനിൽരാജ് എന്നിവർ എസ്‌ഐടിക്ക് നൽകിയ മൊഴികളിൽ അജിത്‌കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകളിൽ അജിത്‌കുമാർ അതൃപ്‌തി രേഖപ്പെടുത്തുകയും അന്വേഷണ ഡയറി പരിശോധിച്ച് കേസ് അവസാനിപ്പിക്കാൻ നേരിട്ട് നിർദേശിക്കുകയും ചെയ്‌തെന്നാണ് മൊഴി.
സൂപ്പർവൈസറി ഓഫീസർ എന്ന നിലയിലുള്ള ഇടപെടലുകൾ നിയമപരമായിരിക്കണമെന്നും നീതി ഉറപ്പാക്കാൻ വേണ്ടിയുള്ളതായിരിക്കണമെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. എന്നാൽ, അജിത് കുമാറിന്റെ ഇടപെടലുകൾ നിയമവിരുദ്ധമായിരുന്നുവെന്നും അത് ഇരകൾക്ക് നീതി നിഷേധിക്കുന്നതിനും പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്നതിനും കാരണമായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. അജിത്‌കുമാറിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കും ഈ അട്ടിമറി നീക്കത്തിൽ പങ്കുണ്ടെന്ന് സസ്‌പെൻഷൻ റിപ്പോർട്ടിലുണ്ട്. ഓൾ ഇന്ത്യ സർവീസസ് ചട്ടങ്ങൾ പ്രകാരമാണ് അജിത്‌കുമാറിനെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചിരിക്കുന്നത്.




