ഒടുവിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി; ശരത് ചന്ദ്രന്റെ പേര് മൂന്ന് മാസങ്ങൾക്ക് ശേഷം അംഗീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി. മന്ത്രി നിർദ്ദേശിച്ച സി.എസ് ശരത് ചന്ദ്രനെ പിഎസ് ആയി നിയമിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ അനുമതി നൽകി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഐഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയും കെസി വേണുഗോപാലിനോട് അടുപ്പമുള്ളയാളുമാണ് ശരത് ചന്ദ്രൻ.
ശരത് ചന്ദ്രനെ പിഎസായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട്, മൂന്ന് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രി പേര് നിർദ്ദേശിച്ചിരുന്നു. ഓഫീസ് വഴിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന ഡൽഹി യാത്രയ്ക്ക് ശേഷമാണ് പിഎസിന്റെ കാര്യത്തിൽ തീരുമാനമായത്. എംഎൽഎ ആയിരുന്നപ്പോൾ കെസി വേണുഗോപാലിന്റെ പിഎ ആയിരുന്നു ശരത് ചന്ദ്രൻ. ടൂറിസം മന്ത്രി ആയപ്പോൾ പേഴ്സണൽ സ്റ്റാഫിലുമുണ്ടായിരുന്നു. സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടന നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് ശരത്തിന്റെ നിയമനം വൈകിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്.




