ദിയ ബിനു പുറത്ത്: പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി, എൽഡിഎഫിന്റെ അവിശ്വാസം പാസായി

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി. നഗരസഭാ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി. ആകെ 17 പേരാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്.
വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്.നഗരസഭാദ്ധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാദ്ധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്.
സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമായതോടെയാണ് പ്രതിപക്ഷമായ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.അവിശ്വസപ്രമേയം പാസായതോടെ ദിയ ബിനു പുളിക്കക്കണ്ടത്തിന് ചെയർമാൻ സ്ഥാനം നഷ്ടമായി. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു പാലായിൽ യുഡിഎഫ് ഭരണം നടത്തിയിരുന്നത്. ആകെ 26 സീറ്റിൽ 14 ആയിരുന്നു കേവലഭൂരിപക്ഷം.



