
തർക്കം കാരണം സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല. ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകണം എങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തർക്കം. അതേസമയം മുഖ്യമന്ത്രിയുടെ കൂടുതൽ വകുപ്പുകളിലേക്ക് കണ്ണ് നട്ട് കെസി പക്ഷം നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ കൈവശമുള്ള ഒരു വകുപ്പ് കോൺഗ്രസ് മന്ത്രിമാർക്ക് നൽകി പ്രശ്നം തീർക്കാമല്ലോ എന്ന് കെസി പക്ഷം പറയുന്നു. തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിലവിലെ തീരുമാന പ്രകാരം മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുക. ഇതിലെ ഒരു വകുപ്പ് ഒരു മന്ത്രിക്ക് കൈമാറിക്കൂടെ എന്നാണ് കെ സി പക്ഷത്തിന്റെ ചോദ്യം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്നും കോൺഗ്രസ് ഏറ്റെടുക്കാൻ ആയിരുന്നു ധാരണ. ആ വകുപ്പ് റോജി എം ജോണിന് കൈമാറാനാണ് തീരുമാനം. പക്ഷേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കണമെങ്കിൽ ഫിഷറീസ് അടക്കമുള്ള കോൺഗ്രസിന്റെ കയ്യിലുള്ള വകുപ്പ് വേണമെന്ന് ലീഗ് നിർബന്ധം പിടിക്കുകയാണ്. കൃഷി വകുപ്പ് ഏറ്റെടുക്കുന്നതിനോട് ടി സിദ്ദിഖിന് വിമുഖതയുണ്ട്. നേരത്തെ വനം വകുപ്പാണ് സിദ്ദിഖിന് നിശ്ചയിച്ചിരുന്നത്. പക്ഷേ അതു പന്നീട് ഷിബു ബേബി ജോണിന് നൽകി. ഇത്തരത്തിലുള്ള പല തർക്കങ്ങൾ കാരണമാണ് വകുപ്പ് വിജ്ഞാപനം വൈകുന്നത്. വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനമൊക്കെ സമയത്ത് ഇറങ്ങും എന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. സാധാരണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ദിവസം തന്നെ വകുപ്പുകൾ സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങാറുണ്ട്.




