News

ഡീലിമിറ്റേഷൻ ബിൽ; എതിർപ്പ് തുടരുമെന്ന് ഡിഎംകെ, എംപിമാരുടെ പ്രത്യേക യോഗം വിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

വനിതാ സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അതിർത്തി നിർണ്ണയ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്ന പശ്ചാത്തലത്തിൽ, തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും സജീവമാകുന്നു. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി നിയോജകമണ്ഡലങ്ങൾ പുനർനിർണ്ണയിക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയരും. ഈ വിഷയത്തിൽ ‘ഇന്ത്യ’ മുന്നണിയെ അസ്വസ്ഥരാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് നിലവിൽ ഡിഎംകെയിൽ നിന്നും വരുന്നത്.

ഡീലിമിറ്റേഷൻ ബില്ലിനോടുള്ള പാർട്ടി നിലപാടിൽ ഡിഎംകെ അയവ് വരുത്തിയെന്ന തരത്തിലുള്ള വാർത്തകൾക്കിടയിൽ, വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. തുടക്കം മുതൽ തന്നെ ഡിഎംകെ അതിർത്തി നിർണ്ണയത്തെ എതിർത്തിട്ടുണ്ടെന്നും ഭാവിയിലും ഈ എതിർപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

22 ലോക്‌സഭാ എംപിമാരും 8 രാജ്യസഭാ എംപിമാരുമുള്ള ഡിഎംകെ പാർലമെന്റിലെ അഞ്ചാമത്തെ വലിയ കക്ഷിയാണ്. അതിനാൽ തന്നെ വിഷയം പുതിയതല്ലെന്നും കേന്ദ്ര സർക്കാർ ഇതിനെ പുതിയൊരു ചർച്ചയായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവും ആരോപിച്ചു.

അതേസമയം, ചില നിർണായക മാറ്റങ്ങൾ ഉൾപ്പെടുത്തിയാൽ ബില്ലിനെ പിന്തുണയ്ക്കാമെന്ന് ഡിഎംകെ സൂചിപ്പിച്ചതായി ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത 25 വർഷത്തേക്ക് 2011-ലെ സെൻസസിന് പകരം 1971-ലെ സെൻസസ് അതിർത്തി നിർണ്ണയത്തിന് അടിസ്ഥാനമാക്കുക, എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌സഭാ സീറ്റുകളിൽ 50 ശതമാനം വർദ്ധനവ് ഉറപ്പാക്കുക, കൂടാതെ അതിർത്തി നിർണ്ണയത്തിന് ശേഷം ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന സീറ്റുകളുടെ കൃത്യമായ പട്ടിക ബില്ലിൽ വ്യക്തമാക്കുക എന്നിവയാണ് പാർട്ടി മുന്നോട്ടുവെച്ച പ്രധാന നിബന്ധനകൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്.

അതിർത്തി നിർണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാന എംപിമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മുൻപ് ഏപ്രിലിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ (131-ാം ഭേദഗതി) കൊണ്ടുവന്നപ്പോൾ പ്രതിപക്ഷ ഐക്യം കാരണം അത് പരാജയപ്പെട്ടിരുന്നു. അന്ന് പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ബില്ലിന്റെ പകർപ്പ് കത്തിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിനുശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമായത്. തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർടിയായ ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതിനെ തുടർന്ന്, ഡിഎംകെ ദേശീയ തലത്തിൽ ‘ഇന്ത്യ’ മുന്നണിയിൽ നിന്ന് അകന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ ബിൽ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിൽ ഡിഎംകെ കർശന നിലപാട് സ്വീകരിക്കാത്തത് പ്രതിപക്ഷ പാർട്ടികളിലും പ്രത്യേകിച്ച് കോൺഗ്രസിലും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതിനിടയിലാണ് തമിഴ്‌നാട്ടിൽ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button