അടൂരിലെ ഷെഹനയുടെ മരണം; ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ

അടൂർ: ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹനയെയാണ് (31) വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ അരുണിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷെഹന തൂങ്ങിമരിക്കുന്നതിനുമുൻപ് അരുൺ മർദ്ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കെഎസ്ഇബിയിലെ താത്കാലിക ഡ്രൈവറാണ് അരുൺ.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം നടന്നത്. ഷെഹനയുടെ വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിച്ചു. നശ്മലെത്തിയപ്പോൾ വീടിനുള്ളിലെ സ്റ്റെയർകേസിന്റെ പടിയിൽ ഷാളിൽ ഷെഹന തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. തുടർന്ന് അടൂർ പൊലീസിൽ വിവരം അറിയിച്ചു. യുവാവിന്റെ ശരീരത്തിൽ രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. ഷെഹനയുടേത് ആത്മഹത്യയാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.




