റാമിന്റെ അറസ്റ്റ് വിവാദം; ആഭ്യന്തര വകുപ്പിനോട് ഹൈക്കോടതിയുടെ കടുത്ത ചോദ്യം

കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യേഗസ്ഥൻ ഹൈക്കോടതിയിൽ ഹാജരായി. കോടതിമുറിയിൽ നടപടികൾ പുരോഗമിക്കവെ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ ജഡ്‌ജി രൂക്ഷമായി വിമർശിക്കുകയും മൈക്ക് ഓൺ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തു.
സുപ്രധാനമായ കേസുകൾ വരുമ്പോൾ എന്തിനാണ് ഓൺലൈൻ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ചില ചാനലുകൾ കോടതി നടപടികൾ റെക്കോർഡ് ചെയ്‌ത് ഗ്രൂപുകളിൽ പ്രചരിപ്പിക്കുന്നതിനാലാണ് മൈക്ക് ഓഫ് ചെയ്യേണ്ടിവന്നതെന്നാണ് പ്രോസിക്യൂട്ടർ വാദിച്ചത്.ഡോ എംകെ റാമിന്റെ ആദ്യ അറസ്റ്റിലുണ്ടായ വീഴ്‌ചയിൽ വിശദീകരണം നൽകുന്നതിനായാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായത്.
സർക്കാരൊന്ന് നാറിക്കോട്ടെയെന്ന ഉദ്ദേശ്യം നിങ്ങൾക്കുണ്ടോയെന്നും ആഭ്യന്തരവകുപ്പിന്റെ ശോഭ ഇല്ലാതാക്കാനായി ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. പ്രതിക്ക് സുപ്രീംകോടതിവരെ പോകാനുള്ള അവസരം നൽകിയത് എന്തിനാണെന്നും സാധാരണക്കാരന്റെ കാര്യം നോക്കാൻ ഇവിടെ കോടതിയുണ്ടെന്നുള്ള കാര്യം ഓർമ്മവേണമെന്നും ഹൈക്കോടതി പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കരുതെന്ന് ഡിവൈഎസ്‌പി അഭ്യർത്ഥിച്ചെങ്കിലും നടപടിയുണ്ടാകുമെന്നാണ് കോടതി മറുപടി നൽകിയത്. എല്ലാ കാര്യങ്ങളിലും നിർദേശം നൽകേണ്ട സാചര്യം ഉണ്ടാക്കരുതെന്ന് പറഞ്ഞ കോടതി അന്വേഷണ മേൽനോട്ടമെന്തെന്ന് ബോദ്ധ്യമുണ്ടോയെന്ന് ക്രൈംബ്രാഞ്ച് എസ്‌പിയോട് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കണമെന്ന് നിർദേശം നൽകിയ കോടതി ഇതുസംബന്ധിച്ച ഹർജി രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി.




