ബന്ധുക്കളെ മോചിപ്പിക്കാൻ മദ്യപിച്ചെത്തി സെല്ലിൽ കിടന്നു; സിഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായി പൊലീസ് പിടികൂടിയ നാലംഗ സംഘത്തെ മോചിപ്പിക്കാൻ അതിക്രമം കാട്ടിയ ക്രൈം റെക്കോഡ്സ് ബ്യൂറോ സിഐ യഹിയക്ക് സസ്‌പെൻഷൻ. വെള്ളിയാഴ്ച ചൂള്ളിമാനൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽലെടുത്ത നാലുയുവാക്കളിൽ രണ്ടുപേർ തന്റെ ബന്ധുവാണെന്ന് പറഞ്ഞായിരുന്നു സിഐയുടെ പരാക്രമം.
മദ്യലഹരിയിലെത്തിയ സിഐ യഹിയ (52) ബന്ധുക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സെല്ലിൽ കയറി പ്രതികൾക്കൊപ്പം കിടക്കുകയും സെല്ലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച പൊലീസുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവസമയം സ്റ്റേഷൻ ചുമതലയുള്ള സിഐ സ്ഥലത്തില്ലായിരുന്നു. ഡിവൈ.എസ്.പി വിവരമറിയിച്ചതിനെ തുടർന്ന് റൂറൽ എസ്.പി പ്രശാന്തൻ കാണി,സി ഐ യഹിയയെ അറസ്റ്റുചെയ്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.
തുടർന്ന് നെടുമങ്ങാട് എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ പൊലീസുകാർ യഹിയയെ ലോക്കപ്പിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി നെടുമങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചു. പരിശോധനയിൽ യഹിയ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
തുടർന്നാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ ചുള്ളിമാനൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിന്റെ സ്റ്റമ്പും ഇരുമ്പ് ലിവറുകളുമായി സ്ഥലവാസികളായ അൽരാജ്,അൽത്താഫ്,മുഹമ്മദ്,അരുൺ എന്നിവരെ കസ്റ്റഡിയിലെടുത്ത് മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി സെല്ലിലടച്ചത്.




