News

ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.

അരനൂറ്റാണ്ടിലേറെക്കാലം മത – വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായി നിലകൊണ്ട അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പലായും സമസ്തയുടെ അമരക്കാരനായും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പ്രഗത്ഭനായ അധ്യാപകനായിരുന്നു.

ഇംഗ്ലീഷും അറബിയും ഒരുപോലെ വഴങ്ങിയിരുന്ന ആലിക്കുട്ടി മുസ്ലിയാര്‍ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി(ഇഫ്‌ലു) സിലബസ് രൂപീകരണ സമിതി അംഗമായിരുന്നു. മുസ്ലിം വേള്‍ഡ് ലീഗിലെ ഫിഖ്ഹ് കൗണ്‍സില്‍ അംഗമെന്ന നിലയിലും പ്രമുഖ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ലോകത്തിനു മുന്നില്‍ ശ്രദ്ധേയമായ പണ്ഡിത പ്രാതിനിധ്യം അടയാളപ്പെടുത്തി. ജനപ്രതിനിധിയല്ലാത്ത ഒരാള്‍ ആദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവിയിലെത്തിയപ്പോഴും തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്നപ്പോഴും അദ്ദേഹം കാഴ്ചവെച്ച മിടുക്കും പൊതുസേവന രംഗത്തെ മികവും ഏറെ പ്രശംസനീയമാണ്.

പതിനാറാം വയസ്സില്‍ മഹല്ല് ഖത്തീബായും, ഇരുപതാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിതനായ അപൂര്‍വ്വ ബഹുമതിയും അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. മതസൗഹാര്‍ദ്ദവും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന്റെ പൊതുമണ്ഡലത്തിനും മതവൈജ്ഞാനിക മേഖലയിലും വലിയൊരു നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സമസ്ത പ്രവര്‍ത്തകരുടെയും ശിഷ്യഗണങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button