‘അവതാരങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ് സ്വന്തം പാർട്ടി നോക്കണം’; ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണത്തിലിരുന്ന കാലത്ത് സി.പി.ഐ മന്ത്രിമാർക്കിടയിൽ അത്തരം ‘അവതാരങ്ങൾ’ കടന്നുകൂടിയിട്ടുണ്ടോയെന്ന് ആദ്യം ബിനോയ് വിശ്വം പരിശോധിക്കണമെന്നാണ് പിണറായിയുടെ പ്രതികരണം.
തൃശ്ശൂരിൽ നടന്ന പരിപാടിയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ സാന്നിധ്യത്തിലായിരുന്നു ബിനോയ് വിശ്വം വിവാദ പരാമർശം നടത്തിയത്. ഭരണത്തിലിരിക്കുമ്പോൾ അധികാര കേന്ദ്രങ്ങളിലേക്ക് വിവിധ സ്വാധീനശക്തികൾ കടന്നുവരാൻ ശ്രമിക്കുമെന്നും അവരെ അകറ്റിനിർത്തണമെന്നും പിണറായി വിജയൻ മുൻപ് നടത്തിയ പ്രസംഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പിണറായി പറഞ്ഞ ആ ‘അവതാരങ്ങൾ’ പിന്നീട് ഭരണത്തിൽ സ്വാധീനം ചെലുത്തിയോ എന്നത് പരിശോധിക്കണം” എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം. ഇടതുമുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ കുറഞ്ഞുവരുന്നതും ശത്രുക്കൾക്ക് അവസരമൊരുക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് മറുപടിയായാണ് ബിനോയ് വിശ്വം ആദ്യം സ്വന്തം പാർട്ടിയുടെ ഭരണകാലത്തെ സാഹചര്യം പരിശോധിക്കട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞത്. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പുതിയ വാക്കേറ്റം ഇടതുമുന്നണിക്കുള്ളിലെ ഭിന്നതയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.




