‘പവർകട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി

കോഴിക്കോട്: നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് എല്ലാവർക്കുമറിയാം. ഇതിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മന്ത്രി അറിയിച്ചു.
എല്ലാ വഴികളിലൂടെയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവർകട്ട് എന്നുവരെ തുടരുമെന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.30 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് കഴിഞ്ഞദിവസം സണ്ണി ജോസഫ് പറഞ്ഞിരുന്നു. ‘പണത്തെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല, പവറാണ് വേണ്ടത്.
25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കിട്ടുമായിരുന്ന കരാറാണ് റദ്ദാക്കിയത്. ഇപ്പോൾ 30 രൂപയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. കെഎസ്ഇബി ചെയർമാനെ ഇതുസംബന്ധിച്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ ചൂട് കൂടിയപ്പോൾ വൈദ്യുതി കടമായിട്ടായിരുന്നു വാങ്ങിയത്. അതിപ്പോൾ തിരിച്ചുകൊടുക്കണം.
കരാർ റദ്ദാക്കിയത് തെറ്റായ തീരുമാനമാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞില്ലേ? കരാർ റദ്ദാക്കിയതിനെ തുടർന്നാണ് വൈദ്യുതി കടമായി വാങ്ങിയത്. അങ്ങനെ അല്ലായിരുന്നെങ്കിലിപ്പോൾ വൈദ്യുതി കടം വാങ്ങേണ്ട സാഹചര്യമില്ലായിരുന്നു. വൈദ്യുതി വാങ്ങാൻ മനുഷ്യസാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കും’- മന്ത്രി വ്യക്തമാക്കി.ഇതിനിടെ വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് കെഎസ്‌ഇബി. ഒക്‌ടോബർ – ഡിസംബർ കാലയളവിലേക്കാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. പീക്ക് സമയത്ത് 600 മെഗാവാട്ടിനും ഓഫ് പീക്ക് സമയത്ത് 900 മെഗാവാട്ടിനുമാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.




