News

മാടാക്കര പള്ളി പൊലീസ് നടപടി: ലീഗിനെതിരെ സിപിഎം; പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കോഴിക്കോട്: വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ പൊലീസ് നടപടിയിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി സി പി എം ജില്ലാ കമ്മിറ്റി. പൊലീസിനെ പള്ളിയിൽ വിളിച്ചുവരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും വിശ്വാസികളെ മർദ്ദിക്കാനും നേതൃത്വം കൊടുത്തത് ലീഗാണെന്ന് സി പി എം ആരോപിച്ചു.

കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ളയുടെ അറിവോടെയാണ് പൊലീസിനെ പള്ളിയിൽ എത്തിച്ചതെന്നും, ഇപ്പോൾ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം പൊലീസിന്റെ തലയിലിട്ട് തടിയൂരാനാണ് യു ഡി എഫ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും സി പി എം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പള്ളിക്കകത്ത് കടന്ന് ലാത്തിചാർജ്ജ് നടത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും സി പി എം ആവശ്യപ്പെട്ടു.

സംഭവം ഇങ്ങനെ

പള്ളിയിലെ ആരാധനാ ചുമതലയുള്ള ഖത്തീബ് അബ്ദുറഹ്‌മാൻ ഫൈസി പൊന്മളയെ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇദ്ദേഹത്തെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിൽ താൽക്കാലിക പരിഹാരം കണ്ടിരുന്നു. എന്നാൽ, നബിദിനത്തോടനുബന്ധിച്ച് നടന്ന മൗലിദ് പാരായണത്തിന് നിലവിലെ ഖത്തീബ് തന്നെ നേതൃത്വം നൽകിയതിനെ ചൊല്ലി പള്ളി കമ്മിറ്റിയും എതിർ വിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു.

സ്ഥിതിഗതികൾ രൂക്ഷമായതോടെ പള്ളി കമ്മിറ്റി ഭാരവാഹികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പള്ളിക്കകത്ത് പ്രവേശിച്ച് ലാത്തിവീശിയാണ് ആളുകളെ പിരിച്ചുവിട്ടത്. പള്ളിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാതെ പൊലീസ് അകത്തുകയറി ലാത്തിവീശിയതിനെതിരെ ഒരു വിഭാഗം വിശ്വാസികൾക്കിടയിൽ കടുത്ത അമർഷം പുകയുന്നുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button