‘അമിത് ഷാ ഒളിച്ചോടുന്നു’; പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.സി. വേണുഗോപാൽ

ഡൽഹി: സി.ജെ.പി. സമരത്തിന് നേരേയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മിന്നൽ സമരം തുടരുന്നു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നാണ് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും പ്രതിഷേധിക്കുന്നത്. സംഭവത്തിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഡി.സി.പിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുംവരെ സമരം തുടരുമെന്നാണ് രാഹുലിന്റെ നിലപാട്. പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട വിദ്യാർത്ഥി സഹിലിനൊപ്പമാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ എത്തിയത്. വിദ്യാർത്ഥികളുടെത് തികച്ചും ന്യായമായ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് അവർക്ക് ഒപ്പം ഉറച്ചുനിൽക്കുമെന്നും കെ.സി. വേണുഗോപാൽ എം.പി. വ്യക്തമാക്കി.
സഹിലിന് നേരേ പെല്ലറ്റ് ഗൺ പ്രയോഗിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്നും, എഫ്.ഐ.ആർ. ഇടാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പോയതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ചെയ്യട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു




