‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണയുടെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന്റെ മുന്നിൽ വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കേസിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡിയാണ് കേസ് അന്വേഷിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മുമ്പാകെ വന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
ഡിവൈഎഫ്ഐ നേതാക്കളെ ലഹരിയുമായി പിടികൂടിയ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. തൂഫാനിൽ രാഷ്ട്രീയമില്ല. യൂത്ത് കോൺഗ്രസ് ആയാലും യൂത്ത് ലീഗ് ആയാലും ഡിവൈഎഫ്ഐ ആയാലും നടപടി ഉണ്ടാകും. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണിത്. രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ട് ആണ് തൂഫാൻ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അന്വേഷണം കടുപ്പിച്ച് ഇഡി മാസപ്പടി കേസിൽ വീണയ്ക്കെതിരായ അന്വേഷണം കടുപ്പിക്കുകയാണ് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ അന്വേഷണം നടത്തും. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജരായ നന്ദുലാൽ എന്നയാളുടെ പേരിലാണ് സിം കാർഡ്. 2024 മുതൽ വീണ ഇയാളുടെ പേരിലുള്ള സിമ്മാണ് ഉപയോഗിക്കുന്നത്.
വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നും എന്ത് ആവശ്യത്തിനാണ് സിം എടുത്തതെന്ന് അറിയില്ലെന്നുമാണ് നന്ദുലാൽ നൽകിയ മൊഴി. ഇന്റർനെറ്റ് കോളുകൾക്കായാണ് ഈ സിം ഉപയോഗിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അനധികൃത പണമിടപാടുകൾക്കാണ് ഇന്റർനെറ്റ് കോൾ ഉപയോഗിച്ചതെന്നും ഇഡി അറിയിച്ചു. വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.




