വിഴിഞ്ഞം പരിപാടി ബിജെപി ബഹിഷ്കരിച്ചിട്ടില്ല; അസൗകര്യം മൂലമാണ് പങ്കെടുക്കാതിരുന്നതെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്ക്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ എംഎൽഎ. അസൗകര്യമുള്ളത് കൊണ്ടാണ് താൻ പങ്കെടുക്കാതിരുന്നത്. വന്ദേമാതരം വിവാദവുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ നാലരക്കോടി രൂപ തനിക്ക് കിട്ടിയിട്ടില്ല എന്നാണ് എംഎൽഎ പ്രതികരിച്ചത്.
അങ്ങനെയൊരു വിവാദം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു. ഇന്നലെ നടന്ന വിഴിഞ്ഞത്തെ പരിപാടി ബിജെപിയും ഇടതുനേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളും തിരുവനന്തപുരം മേയറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല. കൂടാതെ പ്രതിപക്ഷ നേതാവും മറ്റു ഇടതുനേതാക്കളും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
കേരളത്തെ തുറമുഖ നഗരമാക്കുന്ന ‘മിഷൻ സമുദ്രയ്ക്കും തുടക്കമായു. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ സ്റ്റേഷനും 18 മിനി തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ‘മിഷൻ സമുദ്ര’. സംസ്ഥാനത്തെ ചരക്കുനീക്കത്തിന്റെ 50 മുതൽ 60 ശതമാനം വരെ കടൽമാർഗമാക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഇതിലൂടെ റോഡുകളിലെ ഗതാഗത തിരക്ക് കുറയ്ക്കാനാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്നും കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നേട്ടമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ കയറ്റുമതി – ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ രണ്ട് എക്സിം കണ്ടെയ്നറുകളും മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.




