News

കോൺഗ്രസ് മാപ്പ് പറയണമെന്ന് അമിത് ഷാ; വന്ദേമാതരം ആലാപന വിവാദം കത്തിക്കയറുന്നു

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കാൻ അനുവദിച്ചില്ലെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. ചിത്തോര്‍ഗഢില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. വന്ദേമാതരം ആലാപനം പാതിവഴിയില്‍ നിര്‍ത്താന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം ആരോപിച്ചത്.

രാജ്യത്തെ ജനങ്ങള്‍ ഇത് ഒരിക്കലും ക്ഷമിക്കില്ലെന്നും, കോണ്‍ഗ്രസ് ജനങ്ങളോടും വന്ദേമാതരം രചിച്ച ബാങ്കിംചന്ദ്ര ചാറ്റർജിയോടും മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം ആലപിച്ചതിന്റെ പേരില്‍ നിരവധി പേര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ഇത്തരം നടപടികൾക്ക് പിന്നിലെന്നും ബിജെപി ആരോപിക്കുന്നു.

എന്നാല്‍, ബിജെപിയുടെ ഈ ആരോപണങ്ങൾ കോണ്‍ഗ്രസ് പൂർണ്ണമായും തള്ളി. സോണിയ ഗാന്ധി വന്ദേമാതരം നിര്‍ത്താന്‍ ആവശ്യപ്പെട്ടതല്ലെന്നും, പരിപാടിക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇരിക്കാൻ ഒരു കസേര ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. എങ്കിലും, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വന്ദേമാതരം അവസാനിപ്പിക്കാൻ സൂചന നൽകിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി നേതാക്കൾ.

കോണ്‍ഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഗാനം പാടിക്കൊണ്ടിരിക്കുമ്പോൾ മുതിർന്ന നേതാക്കൾ സംസാരിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് മംഗളുരുവിൽ ബിജെപി നേതാവ് വികാസ് പുത്തൂർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷ വേളയിലെ ഈ ആലാപന വിവാദം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ പോരിനാണ് വഴിവെച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button