‘ഓഗസ്റ്റ് 18 മുതൽ ചരക്കുനീക്കത്തിന് തുടക്കം’; വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണഫലങ്ങൾ നാടിന് നേരിട്ട് ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ ചരക്ക് നീക്കത്തിന് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തുറമുഖത്തിന്റെ ഗുണഫലങ്ങൾ നമ്മുടെ നാടിന് നേരിട്ട് ലഭ്യമാകുന്ന ആദ്യത്തെ പ്രധാന ചുവടുവയ്പ്പാണിതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ വീതം അധികധനസഹായം അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല പുനരധിവാസ ലിസ്റ്റിലുള്ല ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം അധിക ധനസഹായം അനുവദിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാൻ തീരുമാനമെടുത്തു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്ക് 2025 – 26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള എക്സ്പോർട്ട് – ഇംപോർട്ട് ചരക്ക് നീക്കത്തിന് 2026 ഓഗസ്റ്റ് 18ന് തുടക്കം കുറിക്കുകയാണ്. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് അവിടെ നടന്നിരുന്നത്. ഇതിൽ 60 ശതമാനം കണ്ടെയ്നറുകളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവയാണ്.
തുറമുഖത്തിന്റെ ഗുണഫലങ്ങൾ നമ്മുടെ നാടിന് നേരിട്ട് ലഭ്യമാകുന്ന ആദ്യത്തെ പ്രധാന ചുവടുവയ്പ്പാണിത്. ഇതിന് ആവശ്യമായ പബ്ലിക് നോട്ടീസെല്ലാം കസ്റ്റംസ് കമ്മീഷണറേറ്റ് പുറപ്പെടുവിച്ചുകഴിഞ്ഞു. തുറമുഖ റോഡിൽ നിന്ന് നാഷണൽ ഹൈവേയിലേക്ക് താൽക്കാലിക റോഡ് സംവിധാനം പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരത്ത് സിഎഫ്എസ് (കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ) ലഭ്യമല്ലാത്തതിനാൽ തുറമുഖത്തിനകത്ത് തന്നെ കസ്റ്റംസ് ബോണ്ടഡ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്’ – വി ഡി സതീശൻ പറഞ്ഞു.




