പൊലീസുകാർക്ക് പണികൊടുക്കാനൊരുങ്ങി സിജെപി; ഉദ്യോഗസ്ഥർ ആക്രമിക്കുന്ന ചിത്രങ്ങൾ പങ്കുവയ്‌ക്കാൻ പുതിയ വെബ്‌സൈറ്റ്

ന്യൂഡൽഹി: ജൂലായ് 20ന് നടന്ന സൻസദ് ചലോ മാർച്ചിനും അതിനുശേഷവും പ്രതിഷേധക്കാരെ ആക്രമിച്ച പൊലീസുകാരുടെ ചിത്രങ്ങളും വീഡിയോയും പങ്കുവയ്‌ക്കാൻ പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധക്കാരോട് കൈവശമുള്ള ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിൽ പങ്കുവയ്‌ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിജെപി അറിയിച്ചു.
വെബ്‌സൈറ്റിൽ വരുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും ഞങ്ങൾ പരിശോധിക്കും. പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ പരാതികൾ നൽകും. ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടും. അത് ചെയ്‌തില്ലെങ്കിൽ ഞങ്ങൾ കോടതിയെ സമീപിക്കും. രാജ്യത്തുടനീളമുള്ള അഭിഭാഷകർ ഞങ്ങളെ സഹായിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട് ‘ – സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.
ഡൽഹി പൊലീസ് കമ്മീഷണർ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് മേധാവി എന്നിവർ മാപ്പ് പറയണമെന്നും സിജെപി ആവശ്യപ്പെട്ടു.തങ്ങളുടെ ആവശ്യങ്ങൾ എത്രയും വേഗം അംഗീകരിക്കണമെന്നും അല്ലെങ്കിൽ പ്രതിഷേധം രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നും സിജെപി ഇന്നലെ കേന്ദ്രത്തിന് സമർപ്പിച്ച കത്തിൽ പറഞ്ഞിട്ടുണ്ട്. ഭാവിയിൽ പ്രതിഷേധക്കാരെ ലക്ഷ്യം വയ്‌ക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന കൂടിക്കാഴ്‌ചയിൽ കേന്ദ്രം ഈ ആവശ്യത്തിന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.




