പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നുപേരെ ചോദ്യംചെയ്‌തു

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. മൂല്യനിർണയവുമായി ബന്ധപ്പെട്ട വീഴ്‌ചകളിലേക്കാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ചോദ്യപ്പേപ്പർ മൂല്യനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണെടുത്തത്. വിവരണാത്മക ഉത്തരങ്ങളുടെ പരിശോധനയിൽ വീഴ്‌ച വന്നിട്ടുണ്ടോ, വിവേചന അധികാരം വിനിയോഗിച്ചതിൽ സ്വജനപക്ഷപാതം കാണിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലാണ് വിശദമായ അന്വേഷണം നടക്കുക.
അതേസമയം, പിഎസ്‌സിയിൽ ക്രമക്കേട് ആരോപണവുമായി വീണ്ടും ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിരിക്കുകയാണ്. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്‌ഞാപനം ഇറക്കി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഹൈക്കോടതിയിലെ കേസ് മറച്ചുവച്ചാണ് വിജ്ഞാപനമിറക്കിയതെന്ന് ആരോപണമുണ്ട്. ഇത് ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സംഭവത്തിൽ പരാതിക്കാരിൽ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ തേടിയതായാണ് സൂചന. പിഎസ്‌സി ചെയർമാന്റെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു.




