News

പയ്യന്നൂർ ദുരന്തം; നീതി തേടി മുഖ്യമന്ത്രിയെ കാണാൻ കുടുംബം

കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്ന് മെല്ലെപ്പോക്കുണ്ടെന്ന് ആവർത്തിച്ച് കുടുംബം. ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച ബന്ധുക്കൾ, നീതി തേടി മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് പരാതി നൽകിയതായും വ്യക്തമാക്കി.

ജില്ലാതല വിദഗ്ധ സമിതിയുടെ പരിശോധനയിൽ ഭൂരിഭാഗം പേരും ചികിത്സാ വീഴ്ച ശരിവച്ചിട്ടുണ്ടെന്ന് കുടുംബം പറയുന്നു. എന്നാൽ, സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് വൈകുന്നത് കേസിനെ ബാധിക്കുമെന്ന ആശങ്കയും അവർ പങ്കുവെച്ചു. നിലവിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെ മാത്രമാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഈ മാസം 27ന് പരിഗണിക്കും.

പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യ, കളിക്കുന്നതിനിടയിൽ വീണ് ചുണ്ടിലും താടിയിലുമുണ്ടായ പരിക്കിനെത്തുടർന്നാണ് പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button