“റാമിന്റെ അറസ്റ്റിൽ ഗുരുതര വീഴ്ച; അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ച് കോടതി”

തലശ്ശേരി: ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനോട് നേരിട്ട് ഹാജരാകാൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ സംഭവിച്ച ഗുരുതര വീഴ്ചയിൽ നേരിട്ട് വിശദീകരണം നൽകണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നടപടി.
സംഭവം നടന്ന് 100 ദിവസങ്ങൾക്ക് ശേഷമാണ് കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ കുടകിൽ വെച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പോലീസിന് സാങ്കേതികമായി വൻ വീഴ്ച സംഭവിച്ചു. അറസ്റ്റ് ചെയ്യാനുണ്ടായ കാരണം പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ രേഖാമൂലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിക്ക് പ്രതിയെ വിട്ടയക്കേണ്ടി വന്നിരുന്നു. നേരത്തെ ഈ കേസ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ഹൈക്കോടതിയും പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസ് അലംഭാവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്തതെന്നും, പ്രതിയെ പിടികൂടാതെ സംരക്ഷിക്കുകയായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.




