രക്ഷാപ്രവർത്തനക്കേസ്: വിശദീകരണത്തിന് കൂടുതൽ സമയം തേടി എഡിജിപി എം.ആർ. അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ വിശദവിശദീകരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ. ഇന്നലെ ഡിജിപിക്ക് നൽകിയ മറുപടിയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകുമ്പോൾ വയനാട്ടിലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കണ്ടിട്ടില്ലെന്നും എഡിജിപി പറയുന്നു. യാത്രാവിവരങ്ങളുടെ പകർപ്പ് ഉൾപ്പെടെ മറുപടിയ്ക്കൊപ്പം നൽകിയിട്ടുണ്ട്.
കേസ് അട്ടിമറിയിൽ ഡിജിപി ആവശ്യപ്പെട്ട വ്യക്തത വരുത്തി എസ്ഐടി തുടരന്വേഷണറിപ്പോർട്ട് കൈമാറിയിരുന്നു. എംആർ അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൈമാറിയത്. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടന്നത്.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് എംആർ അജിത്കുമാറിൽനിന്ന് ഡിജിപി വിശദീകരണം തേടിയിരുന്നു. എന്നാൽ, വിശദീകരണം നൽകുന്നതിന് കൂടുതൽ സമയം നൽകണമെന്നാണ് അജിത്കുമാറിന്റെ ആവശ്യം.അതേസമയം, അജിത്കുമാറിൽനിന്ന് വിശദീകരണം ലഭിക്കാത്ത സാഹചര്യത്തിൽ എസ്ഐടി സംഘം നൽകിയ റിപ്പോർട്ട് ഡിജിപി ഇന്നുതന്നെ ആഭ്യന്തരസെക്രട്ടറിക്ക് കൈമാറുമെന്നാണ് വിവരം.




