മുഖ്യമന്ത്രി വിജയ് എവിടെയൊക്കെ സന്ദർശനം നടത്തുന്നുവെന്ന് നിയന്ത്രിക്കണോ? വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കുമെതിരെ സമർപ്പിച്ച ഹർജിയിൽ ഡിഎംകെയ്ക്ക് സുപ്രീം കോടതിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
രാഷ്ട്രീയ വിയോജിപ്പുകളിൽ സുപ്രീം കോടതിയെ വലിച്ചിഴയ്ക്കുന്നതിനാണ് ഡിഎംകെ വിമർശനം നേരിട്ടത്. ജസ്റ്റിസ് കെ വി വിശ്വനാഥൻ, ജസ്റ്റിസ് അലോക് അരാധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വിമർശനം ഉയത്തിയത്. നിങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നത്. ഒരു മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? മുഖ്യമന്ത്രി വിജയ് പ്രതി അല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ഒരു രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനയുടെ പുറത്ത് സുപ്രീം കോടതി എങ്ങനെയാണ് ഉത്തരവിടുന്നതെന്നും കോടതി ചോദിച്ചു.
തുടർന്ന് ഡിഎംകെയുടെ അഭ്യർത്ഥനയിൽ ഹർജി പിൻവലിച്ചു.ജൂലായ് പത്തിന് വിജയ് കരൂർ സന്ദർശിക്കാനിരിക്കെയാണ് ഡിഎംകെ ഹർജി നൽകിയത്. കരൂർ സാക്ഷികളെ വിജയ് സ്വാധീനിക്കാനിടയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സന്ദർശനത്തിൽ ദുരന്ത ബാധിതർക്ക് വിജയ് സാമ്പത്തിക സഹായം നൽകുമെന്നും കുടുംബാംഗത്തിന് സർക്കാർ ജോലി സംബന്ധിച്ച കത്ത് നൽകുമെന്നും വിവരമുണ്ട്. കഴിഞ്ഞവർഷം സെപ്‌തംബറിലാണ് കരൂർ ദുരന്തമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പ് മത്സരാർത്ഥിയായിരുന്ന വിജയ്‌യെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേരാണ് മരിച്ചത്.



