പൈലിംഗ് യന്ത്രം ചരിഞ്ഞ സംഭവം; ചെലവായത് മൂന്നുലക്ഷം രൂപ, കർശന സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് ഗതാഗതം തടസപ്പെട്ട സംഭവത്തിന് പിന്നാലെ നവീകരണം നടക്കുന്ന സൈറ്റുകളിൽ കർശന സുരക്ഷ ഉറപ്പാക്കണമെന്ന നിർദേശവുമായി ദക്ഷിണ റെയിൽവേ. തമ്പാനൂരിൽ പഴയ ഓഫിസ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ നോർത്ത് ബ്ലോക്കിനായി പൈലിംഗ് നടത്തുന്നത്. പഴയ കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലങ്ങളിലുണ്ടായിരുന്ന വലിയ കുഴികൾ മണ്ണിട്ട് നികത്തിയിരുന്നു. എന്നാൽ, കനത്ത മഴയിൽ ഇത് താഴ്‌ന്നതാണ് അപകടത്തിന് കാരണമായത്.
ഒമ്പത് പൈലുകളാണ് ഇവിടെ ഓരോ തൂണിനും വേണ്ടത്. അതിൽ അഞ്ചെണ്ണം പൂർത്തിയാക്കി ബാക്കിയുള്ള പൈലുകളുടെ നിർമാണത്തിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മെഷീൻ ചരിഞ്ഞത്. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഗതാഗതം തടസപ്പെട്ടിരുന്നു. പ്ലാറ്റ്‌ഫോമിന് മുകളിലായി ചരിഞ്ഞുനിന്ന പൈലിംഗ് മെഷീൻ മാറ്റുന്നതിനായി ക്രെയിൻ വാടക ഉൾപ്പെടെ ഏകദേശം മൂന്ന് ലക്ഷം രൂപയോളം റെയിൽവേക്ക് ചെലവായെന്നാണ് വിവരം.




