Blog

‘കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിക്ക് ജാമ്യം’; ഗീനാകുമാരിക്കെതിരെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ പൊലീസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി സന്തോഷ് കുമാർ കോടതിയിൽ. ഗീനാകുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഗീനാകുമാരിയുടെ നടപടി വിവാദമായതോടെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സന്തോഷ് കുമാറിനെ നിയമിച്ചത്.

അന്വേഷണം പൂർത്തിയായി എന്ന് ഗീനാകുമാരി പറഞ്ഞത് ശരിയല്ല. പ്രതികൾ ചെയ്‌തത് ഗൗരവമുള്ള കുറ്റകൃത്യമാണ്. പ്രതികളുടെ ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കണം. രാജ്യത്തിന് തന്നെ അപമാനം തോന്നിപ്പിക്കുന്ന ഇത്തരം രാഷ്‌ട്രീയ നീക്കങ്ങൾ തടയാൻ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടിയതുകൊണ്ട് മറ്റ് പ്രതികൾക്ക് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ച ശേഷമേ വാദം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു എന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് തുടര്‍വാദം കേള്‍ക്കുന്നത് നാളത്തേക്കുമാറ്റി.ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതികള്‍ കേന്ദ്ര ഏജന്‍സിയോടുള്ള വിരോധം പ്രകടിപ്പിച്ചതാണെന്നും ഇ ഡിയുടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.ഇപ്പോള്‍ നടന്ന ആക്രമണം ചെറുതായി കണ്ടാല്‍ ഭാവിയില്‍ ഒരു നേതാവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ ഇത് ആവര്‍ത്തിക്കപ്പെടുമെന്നും ഇ ഡിയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button