ശബരിമല സ്വർണക്കൊള്ള വിവാദം; സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികളിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പി. എസ്. പ്രശാന്തിനെ കേസിൽ നാലാം പ്രതിയായി ചേർത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്ഐടിയെ നിയമിച്ചതും അവർക്ക് മേൽനോട്ടം വഹിക്കുന്നതും കോടതിയാണെന്നും, താൻ ആഭ്യന്തര മന്ത്രിയായ ശേഷം ഒന്നിനും ഇടപെട്ടിട്ടില്ലെന്നും ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ശേഷാദ്രിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിയാസ് നൽകിയ പരാതിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ആഭ്യന്തര മന്ത്രി തയ്യാറായില്ല.
അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ നിയമിച്ചതിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ജനറൽ സെക്രട്ടറി പി. എം. നിയാസ് രംഗത്ത്. സുപ്രധാന പദവിയിലേക്ക് സംഘപരിവാർ ബന്ധമുള്ള വ്യക്തിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും, കഴിഞ്ഞ 15 വർഷത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും നിയാസ് ആരോപിച്ചു.
ലക്ഷദ്വീപിലടക്കം ശേഷാദ്രിനാഥ് നടത്തിയ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ ബിജെപി അനുകൂല ഇടപെടലുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ നിയമന വാർത്ത വന്നതിന് പിന്നാലെ ശേഷാദ്രിനാഥിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പെട്ടെന്ന് അപ്രത്യക്ഷമായത് എന്തിനാണെന്നും നിയാസ് ചോദ്യമുയർത്തി. ഈ വിഷയം മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തുമെന്നും, താൻ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാത്ത കെ. എം. ഷാജിക്ക് ഇതിന്റെ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




