അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കില്ല, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഇവർ

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരം ചടങ്ങിൽ ഇന്ത്യൻ പ്രതിനിധികൾ പങ്കെടുക്കും, ബീഹാർ ഗവർണർ സയ്ദ് അത്ത ഹസ്‌നയ്ൻ, കേന്ദ്ര വിദേശകാര്യ മന്ത്രി പബിത്ര മാർഗരിറ്റ എന്നിവരാണ് പങ്കെടുക്കുക. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും അനുഗമിക്കും. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മഹ്‌മൂദ് പെസഷ്കിയാൻ കഴിഞ്ഞയാഴ്ച ക്ഷണിച്ചിരുന്നു. എന്നാൽ നരേന്ദ്രമോദി പങ്കെടുക്കാത്തതിനാലാണ് പ്രതിനിധികളെ അയയ്ക്കുന്നത്.
ജൂലായ് നാല് മുതൽ ഒമ്പത് വരെയാണ് ഇറാനിൽ സംസ്കാര ചടങ്ങുകൾ നടക്കുക. ഫെബ്രുവരി 28നുണ്ടായ ആക്രമണത്തിലാണ് അയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടത്. പിന്നീട് യുദ്ധം രൂക്ഷമായതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നീട്ടിവയ്ക്കുകയായിരുന്നു. ഖോം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിലൂടെ വിലാപയാത്രയായി ഭൗതികദേഹം ജൂൺ ഒൻപതിന് മഷാദിലെത്തും. അവിടെയാണ് ഖബറടക്കം.
സംസ്കാര ചടങ്ങിൽ ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്‌തബ ഖമനേയി പങ്കെടുക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. പുതിയ പദവിയിലെത്തിയ ശേഷം മൊജ്‌തബ ഖമനേയി ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഫെബ്രുവരി 28ലെ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്കും ഗുരുതര പരിക്കേറ്റെന്ന വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യം പിന്നീട് ഔദ്യോഗിക മാദ്ധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു, ആക്രമണത്തിൽ മൊജ്തബയുടെ മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു റിപ്പോർട്ട്.



