കഫ് സിറപ്പ് ദുരന്തങ്ങൾക്ക് പിന്നാലെ കർശന നിയന്ത്രണം; ഡോക്ടർ കുറിപ്പില്ലാതെ വിൽപ്പനയ്ക്ക് വിലക്ക്

ന്യൂഡൽഹി: ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ വിൽക്കുന്നത് നിരോധിച്ച് കേന്ദ്ര സർക്കാർ. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം.
പുതിയ ഉത്തരവ് പ്രകാരം, ഇനി മുതൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഫാർമസികളിൽ നിന്ന് കഫ് സിറപ്പുകൾ ലഭ്യമാകില്ല. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഹർഷ് മംഗ്ലയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
മരുന്നുകളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തിയാണ് നിയന്ത്രണം ശക്തമാക്കുന്നത്. ഇതുവരെ ചില ഇളവുകളോടെ ഉൾപ്പെടുത്തിയിരുന്ന കഫ് സിറപ്പുകൾക്ക് ഇനി ആ സൗകര്യം ലഭിക്കില്ല. ഇതോടെ അവയുടെ വിൽപ്പനയും ലഭ്യതയും കർശന നിയന്ത്രണത്തിലാകും.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ചില ഇളവുകളോടെ ലഭ്യമായിരുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നാണ് കഫ് സിറപ്പുകൾ ഒഴിവാക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന് എതിരായി എതിർപ്പുകളൊന്നും ഉയരാത്തതിനാൽ, ജൂൺ 9-ന് പുറത്തിറങ്ങിയ ഉത്തരവ് ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി.
ആരോഗ്യ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടിയെന്ന നിലയിലാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.




