News

കെഎസ്ആർടിസി ബസുകളിൽ ‘സിറ്റി ഫാസ്റ്റ്’ സ്റ്റിക്കർ; പ്രിയദർശിനി പദ്ധതിയെ ചൊല്ലി ആശയക്കുഴപ്പം

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ‘സിറ്റി ഫാസ്റ്റ്’ സ്റ്റിക്കറുകൾ പതിപ്പിച്ചതിനെ ചൊല്ലി വിവാദം. സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി അട്ടിമറിക്കാനാണ് മനഃപൂർവം ഇത്തരമൊരു നീക്കം നടത്തിയതെന്ന ആരോപണവുമായി സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായിട്ടുണ്ട്.

ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സൗജന്യ യാത്ര നിഷേധിക്കാനാണ് ശ്രമമെന്ന ആക്ഷേപവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഇതോടെ വിഷയം കെഎസ്ആർടിസിക്കും സർക്കാരിനും വിശദീകരണം നൽകേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

എന്നാൽ, ഉയർന്നുവന്ന ആരോപണങ്ങൾ കെഎസ്ആർടിസി അധികൃതർ തള്ളി. പ്രിയദർശിനി പദ്ധതിയുടെ ആനുകൂല്യം ഓർഡിനറി വിഭാഗം ബസുകൾക്കാണ് ലഭ്യമാകുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കാത്ത സിറ്റി ഫാസ്റ്റ് ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് 47 ബസുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കാനോ ആനുകൂല്യം നിഷേധിക്കാനോ ലക്ഷ്യമിട്ടല്ല നടപടി സ്വീകരിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സർക്കാർ ഉത്തരവ് പ്രകാരം ഓർഡിനറി, സിറ്റി ഓർഡിനറി, ഗ്രാമവണ്ടി ഉൾപ്പെടെയുള്ള സർവീസുകളിലാണ് പ്രിയദർശിനി സൗജന്യ യാത്ര ലഭ്യമാകുന്നത്. അതേസമയം, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ സൂപ്പർ ക്ലാസ് സർവീസുകൾ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വ്യത്യാസം യാത്രക്കാർക്ക് വ്യക്തമായി മനസ്സിലാക്കാൻ വേണ്ടിയാണ് തിരിച്ചറിയൽ സ്റ്റിക്കറുകൾ ഒരുക്കിയതെന്നും കെഎസ്ആർടിസി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button