കെ.എം. ബഷീറിന്റെ മരണം; അഡ്വ. സന്തോഷിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ച് സർക്കാർ. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ബഷീറിന്റെ ഭാര്യ ഹർജി സമർപ്പിച്ചത്. കോടതി മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താത്‌പര്യപ്രകാരമാണെന്നായിരുന്നു ബഷീറിന്റെ ഭാര്യ ഹർജിയിൽ ആരോപിച്ചത്.
വിചാരണ നീതിപൂർവം നടക്കുമോയെന്നതിൽ ആശങ്കയുണ്ട്. നേരത്തെ കേസ് പരിഗണിച്ച സെഷൻസ് കോടതി ഒന്നിലേയ്ക്ക് കേസ് മാറ്റണം. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് പരിചയസമ്പത്തില്ല. അതിനാൽ പ്രോസിക്യൂട്ടറെ മാറ്റണം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്.




