News

സി.പി.എം നേതൃത്വത്തിന് ബിനോയ് വിശ്വത്തിന്റെ വിമർശനം; ‘അവതാരങ്ങളെ അകറ്റിനിർത്തണം’

തൃശ്ശൂർ: ഇഎംഎസ് സ്മൃതി ചടങ്ങിൽ സി.പി.എം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ‘അവതാര’ പരാമർശത്തെയും വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന വിമർശനം.

“നമ്മളെ തേടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ ‘അവതാരങ്ങൾ’ പ്രസ്ഥാനത്തെയും ഭരണത്തെയും സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അത്തരം അവതാരങ്ങളെ അകറ്റിനിർത്താൻ പ്രസ്ഥാനം തയ്യാറാകണം,” എന്ന് ബിനോയ് വിശ്വം പറഞ്ഞു. താൽക്കാലിക നേട്ടങ്ങൾ ലക്ഷ്യമിട്ട് പ്രസ്ഥാനത്തോട് അടുക്കുന്നവരല്ല യഥാർഥ ബന്ധുക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ ഇടതുപക്ഷ പാർട്ടികളിൽ നിന്ന് അകന്നതിന്റെ കാരണം ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. “ഒരുകാലത്ത് ന്യൂനപക്ഷങ്ങൾ നമ്മളെ സ്വന്തം ബന്ധുക്കളായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അത് ഭൂതകാലത്തിൽ പറയേണ്ടിവരുന്ന കാര്യമായി മാറിയിരിക്കുന്നു,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമീപകാല തിരിച്ചടികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നിവയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം വിമർശിച്ചു. പുതിയ തലമുറയിലേക്ക് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ഫലപ്രദമായി എത്തിക്കാൻ കഴിയുന്നില്ലെന്നും യുവാക്കളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മും സി.പി.ഐയും തമ്മിൽ പരസ്പരം ഏറ്റുമുട്ടി നിന്ന കാലഘട്ടങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ശക്തിപ്പെടുകയും അവരുടെ സ്വാധീനം കേരളം വരെ വ്യാപിക്കുകയും ചെയ്തുവെന്ന മുന്നറിയിപ്പും ബിനോയ് വിശ്വം നൽകി. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യവും ആത്മപരിശോധനയും കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം ഉയർന്നുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button