
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് സിപിഐക്കു കിട്ടേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘പ്രതിപക്ഷ ഉപനേതൃസ്ഥാനം കീഴ്വഴക്കമാണെന്നും സാങ്കേതികമാണെന്നുമൊക്കെ സിപിഎം സഖാക്കൾ പറയുന്നു. ഭരണഘടന അനുസരിച്ച് അങ്ങനെയൊന്നില്ലെന്നും പറഞ്ഞു.
അതു ഞങ്ങൾക്കും അറിയാം. ഭരണഘടനാപ്രകാരം അങ്ങനെയൊന്നില്ല. എന്നാൽ കേരളത്തിൽ അതുണ്ട്. എല്ലാ തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽ നിന്നു തന്നെ വേണമെന്നു നിർബന്ധമില്ല. അങ്ങനെ ആരും പറയുന്നുമില്ല. കീഴ്വഴക്കവുമില്ല. അതു മാറി വരാം. ചില വഴക്കങ്ങൾ മാറണം. അങ്ങനെ മാറേണ്ട ഒരു വഴക്കമാണിത്. അതു മാറും.’ ‘വ്യക്തിപൂജയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മാർഗമായോ നയമായോ ഉൾക്കൊള്ളാൻ പാടില്ല. അതൊരു പിഴവാണ്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അതു തെറ്റാണ്’- ബിനോയ് വിശ്വം വ്യക്തമാക്കി.
‘എല്ലാ പരാജയങ്ങളും ഗൗരവമുള്ളതാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കാരണം കണ്ടെത്താനും തിരുത്തി മുന്നോട്ടു പോകാനും ഘടനയുണ്ട്. ഭീരുക്കളെ പോലെ നിലവിളിക്കാൻ പാടില്ല. അവർ ശത്രുവിന്റെ വാദങ്ങൾ ഏറ്റുപിടിക്കാൻ പാടില്ല. പ്രസ്ഥാനമാണ് ശരി. എൽഡിഎഫ് അല്ലാതെ മറ്റൊരു പോംവഴി ഇല്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.



