കിഴക്കേകോട്ട ജില്ലാ ആശുപത്രി പ്രവേശന വഴിയിൽ അനധികൃത പാർക്കിങ് പതിവെന്ന് പരാതി ; ഇന്ന് വഴി മുടക്കിയത് കണ്ടയ്നർ ലോറി, രോഗികൾ വഴിമുട്ടി വലഞ്ഞു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ആശുപത്രിയിലേക്കുള്ള പ്രവേശനവഴി തടസ്സപ്പെട്ടത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ദുരിതമായി. കിഴക്കേകോട്ട ബസ് സ്റ്റോപ്പിന് സമീപമുള്ള ജില്ലാ ആശുപത്രിയിലേക്കുള്ള വഴിയിൽ ഇന്ന് രാവിലെ കണ്ടെയിനർ ലോറി പാർക്ക് ചെയ്തതിനെ തുടർന്ന് യാത്ര മുടങ്ങി.
ആശുപത്രിയിലെത്താൻ എത്തിയ അനേകം രോഗികളും ബന്ധുക്കളും മണിക്കൂറുകളോളം വട്ടംചുറ്റേണ്ടി വന്നു. ആശുപത്രി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്ക് പോലും പുറത്തിറങ്ങാൻ കഴിയാതെ ആശുപത്രിക്കുള്ളിൽ കുടുങ്ങിയെന്നതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് പറയുന്നു.
മണിക്കൂറുകൾക്കുശേഷം നാട്ടുകാർ ഇടപെട്ട് കണ്ടെയിനർ ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തിൽ പൊലീസ് ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇത്തരത്തിലുള്ള അനധികൃത പാർക്കിംഗ് ഈ വഴിയിൽ നിരന്തരം നടക്കുന്നുണ്ടെന്നും, രോഗികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾക്ക് തടയിടാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




