
കേരളത്തിൽ ചൂട് കടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ചൂടിൻ്റെ കാഠിന്യം കൂടിവരികയാണ്. ആരോഗ്യ വകുപ്പിൻ്റേയും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റേയും കൃത്യമായ മുന്നറിയിപ്പുകൾ ഇതിലുണ്ട്.
ചൂട് കൂടുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്നും എല്ലാവരും ശ്രദ്ധ തുടരണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദ്ദേശങ്ങൾ പാലിക്കണമെന്നും വസ്തുതാ വിരുദ്ധമായ വാർത്തകളെ തള്ളിക്കളയണമെന്നും അദ്ദേഹം നവാമധ്യത്തിൽ കുറിച്ചു.
സംസ്ഥാനത്ത് വേനൽ ചൂട് കൂടുകയാണ്. വരും ദിവസങ്ങളിൽ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ് ജില്ലകളിൽ 36°C മുതൽ 37°C വരെയും താപനില ഉയരാനാണ് സാധ്യത. ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. ശരീരം പൂർണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബൈക്ക് യാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, പുറം ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കുക. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ഇന്ന് മിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ താപനില 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നതരത്തിൽ
വ്യാജ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഔദ്യോഗിക മുന്നറിയിപ്പ് എന്ന തരത്തിൽ സാമൂഹ്യമാധ്യങ്ങളിലും വാട്ട്സ് ആപ്പ് സന്ദേശമയുമാണ് ഈ പ്രചാരണം നടക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ല. ഇത്തരം സന്ദേശങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും കാലാവസ്ഥ അറിയിപ്പ് സംബന്ധിച്ച വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം 1070, 1077, 1079 എന്നീ ടോൾ ഫ്രീ നംബറുകളിലൂടെ ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർഥിക്കുന്നു. ജാഗ്രത തുടരാം, സുരക്ഷിതരായിരിക്കാം.




